തൃശൂർ: പ്രജനനകാലത്തിനൊപ്പം ചൂടിന്റെ കാഠിന്യം കൂടിയതോടെ പാന്പുകൾ വീടുകളിൽ കയറിക്കൂടുന്നത് ഒഴിവാക്കാൻ കരുതലെടുക്കണമെന്ന് വിദഗ്ധർ.
വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് പാമ്പുകളുടെ ഇണചേരൽ. ഏപ്രിൽ, മേയ് മാസങ്ങളിൽ മുട്ടവിരിയുന്ന പാന്പിൻകുഞ്ഞുങ്ങളടക്കം ചൂടു സഹിക്കാതെയാണ് വീടുകളുടെ ഈർപ്പം തേടിയെത്തുന്നത്.
തൃശൂർ കൊടകര കോടാലിയിൽ കട്ടിലിൽ കയറിക്കൂടിയ വെള്ളിക്കെട്ടനാണ് കുട്ടിയുടെ ജീവനെടുത്തത്. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ തുടങ്ങിയ പാന്പുകളുടെ പ്രജനനകാലമാണിത്. ചെറിയ പാന്പുകൾക്കു വിഷമുണ്ടാകില്ലെന്ന തെറ്റിദ്ധാരണ വേണ്ട. അളവുകുറഞ്ഞാലും വിഷത്തിന്റെ വീര്യം കൂടുതലായിരിക്കും. 40 മുതൽ 70 ദിവസങ്ങൾക്കുള്ളിൽ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും. ശാന്തരായ പാന്പുകളും ഇക്കാലത്ത് ആക്രമണകാരികളാകും.
അല്പജ്ഞാനം ആപത്ത്
പാന്പുപിടിത്തം കുട്ടിക്കളിയായി കാണരുതെന്നും മലന്പാന്പെന്നു കരുതി അണലിയെ പിടികൂടുന്നതുപോലുള്ള അപകടങ്ങൾ ഉണ്ടാക്കുമെന്നും സ്നേക്ക് റെസ്ക്യൂ ട്രെയ്നർ ജോജു മുക്കാട്ടുകര. പാന്പിനെ ഒഴിവാക്കാൻ പാൽക്കായവും മണ്ണെണ്ണയും നല്ലതാണെന്ന തെറ്റിദ്ധാരണയുണ്ട്. പാന്പുകളെ ആകർഷിക്കാനും ഒഴിവാക്കാനും ചെടികൾക്കും കഴിയില്ല. മണ്ണെണ്ണ ദേഹത്തുവീണാൽ പൊള്ളലേറ്റുചാകാനുള്ള സാധ്യതയുണ്ട്. എന്നാൽ, മണ്ണെണ്ണയ്ക്കും വിപണിയിൽ സുലഭമായ കാർബോളിക് ആസിഡിനും പാന്പുകളെ ഒഴിവാക്കാൻ കഴിയില്ല.
മുൻകരുതലുകൾ
● ജനാലകൾ തുറന്നിടുന്നത് ഒഴിവാക്കുക.
● വീടിന്റെ തറയോടുചേർന്ന് ചെടിച്ചട്ടികൾ വയ്ക്കാതിരിക്കുക.
● ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നതിനുമുന്പു പരിശോധിക്കുക.
● വീടിനോടുചേർന്ന് വിറക് അടുക്കാതിരിക്കുക.
● ചിരട്ട, ചകിരി, ഓടിൻകഷണങ്ങൾ അലക്ഷ്യമായി കൂട്ടിയിടരുത്.
● വീട്ടുപരിസരത്തെ കാട്ടുപൊന്തകളും കല്ലുകളും നീക്കംചെയ്യുക.
● മാളങ്ങളോ പൊത്തുകളോ ഉണ്ടെങ്കിൽ സുരക്ഷിതമായി മൂടുക.
● എലികളുടെ സാന്നിധ്യം വീട്ടുപരിസരത്ത് ഉണ്ടാകാതെ ശ്രദ്ധിക്കുക.
● ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വിതറിയിടാതിരിക്കുക.
● പൂച്ചയും നായയും പാന്പിൻകുഞ്ഞുങ്ങളെ വീട്ടിനുള്ളിലെത്തിച്ചേക്കാം.
സഹായം തേടാം
● വീട്ടുപരിസരത്ത് പാന്പിനെ കണ്ടാൽ കരുതലെടുക്കുക.
● സർപ്പ ആപ്പ് വൊളന്റീയറെയോ വനംവകുപ്പിനെയോ അറിയിക്കുക.
● 24 മണിക്കൂർ പ്രവർത്തിക്കുന്ന 1800 425 4733 എന്ന ടോൾ ഫ്രീ നന്പർ.
● കേരളത്തിൽ എല്ലാ ജില്ലകളിലുമായി 3600 സർപ്പ വോളന്റിയർമാർ.
● അടിയന്തരസഹായത്തിനായി 28 റാപ്പിഡ് റെസ്പോണ്സ് ടീമുകൾ.
കടിയേറ്റാൽ വേഗം തിരിച്ചറിയണം
കോടാലിയിൽ വയറുവേദനയെത്തുടർന്നാണു കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരാണു പാന്പുകടിച്ചതാണെന്നു തിരിച്ചറിഞ്ഞത്. വെള്ളിക്കെട്ടൻ (ക്രൈറ്റ്) എന്ന ഇനമാണെന്നും കണ്ടെത്തി. ഇന്ത്യയിൽ നാല് അപകടകാരികളായ പാന്പിൻവിഷത്തിനെതിരേ ആന്റിവെനം (പ്രതിവിഷം) ലഭ്യമാണ്. മൂർഖൻ (കോബ്ര), ശംഖുവരയൻ (വെള്ളിക്കെട്ടൻ), ചേനത്തണ്ടൻ (റസൽസ് വൈപ്പർ), അണലി (സോ സ്കെയിൽഡ് വൈപ്പർ) എന്നിവയാണിവ.
"സൈലന്റ് ബൈറ്റ്' ആയതിനാലാണ് വെള്ളിക്കെട്ടന്റെ കടി തിരിച്ചറിയാൻ ബുദ്ധിമുട്ട്. കടിയേറ്റ സ്ഥലത്തു വലിയ ലക്ഷണങ്ങളുണ്ടാകില്ല. വിഷമേറ്റാൽ വയറുവേദന, ഛർദി പോലുള്ള ലക്ഷണങ്ങളുണ്ടാകും. വായുസംബന്ധമായ രോഗമായും തെറ്റിദ്ധരിക്കും. സർക്കാർ, സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാണ്. പാന്പുകടിയേറ്റെന്നു സംശയംതോന്നിയാൽ 24 മണിക്കൂർ നിരീക്ഷണവും ആവശ്യമാണ്.
● പാന്പുകടിയേറ്റാൽ നടക്കാനോ ഓടാനോ അനുവദിക്കരുത്.
● കടികൊണ്ട ഭാഗം കത്തി, ബ്ലേഡ് തുടങ്ങി മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കീറിമുറിക്കാതിരിക്കുക.
● വ്യക്തിയെ സമാധാനിപ്പിക്കുക, നിരപ്പുള്ളിടത്തു കിടത്തുക.
● ആന്റി സ്നേക് വെനമുള്ള ആശുപത്രിയിൽ എത്തിക്കുക.
ഓർക്കുക
● പച്ചമരുന്നുകൾ ഒഴിവാക്കുക.
● മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകരുത്.
● മുറിവേറ്റ ഭാഗം പൊള്ളിക്കാതിരിക്കുക.
● പാന്പുകടിയേറ്റ ഭാഗത്തു മുറുക്കിക്കെട്ടുന്നത് ഒഴിവാക്കുക.
ഭയമല്ല, ജാഗ്രത
ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാന്പുകൾക്കു പങ്കുണ്ട്. എലി, പ്രാണികൾ, ചെറുജീവികൾ എന്നിവയുടെ എണ്ണം പെരുകാതെ നോക്കുന്നതിലും രോഗവ്യാപനം തടയുന്നതിലും പാന്പുകൾക്കു ഗണ്യമായ പങ്കുണ്ട്. കീടങ്ങളെ നിയന്ത്രിച്ചു പരോക്ഷമായി കാർഷികവിളകളെയും സംരക്ഷിക്കുന്നു.
കേരളത്തിൽ 120ലധികവും ഇന്ത്യയിൽ 340ലധികവും വ്യത്യസ്ത പാന്പുവർഗങ്ങളുണ്ട്. ഇവയെല്ലാം 1972ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രതിവർഷം 50,000 പാന്പുകടിമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇന്ത്യക്കു "പാന്പുകടിയുടെ തലസ്ഥാന'മെന്ന ദുഷ്പേരുണ്ട്. പാന്പുകളുടെ ഇണചേരൽകാലം ആരംഭിച്ചാൽ മനുഷ്യരെ കണ്ടാലും ഇഴഞ്ഞുമാറാൻ സാധ്യതയില്ല. ഇരവിഴുങ്ങി കിടക്കുന്നെന്നുകരുതി അടുത്തുചെല്ലാനോ ആക്രമിക്കാനോ ശ്രമിച്ചാൽ കടിയേറ്റേക്കാം. അതിനാൽ പാന്പുകളെ ഒഴിവാക്കാനുള്ള മുൻകരുതലുകളാണ് ആവശ്യം.